ഇവിടെ പോസ്റ്റ് ചെയ്യുന്നവ വെറും തമാശയും നേരം പോക്കും മാത്രമാണ്. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതിയോ, വിഷമമോ തോന്നിയാല്‍ ദയവായി അറിയിക്കുക. ഉടന്‍ തന്നെ പോസ്റ്റ് പിന്‍‍വലിക്കുന്നതായിരിക്കും. pisharodymash@gmail.com

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

കോമഡിയെഴുത്ത് പുലി ആകാന്‍ ഒരു തിയറി

കഥാസ്നേഹികളായ കൂട്ടുകാരേ... നമ്മള്‍ കഥകള്‍ വായിക്കാറുണ്ടെങ്കിലും ക്രിയാത്മകമായി ഒരു കഥ എഴുതാനുള്ള കഴിവു നമുക്കുണ്ടോ എന്ന് വിശകലനം ചെയ്യുകയും, ബ്ലോഗിലെ ചില പുലി കഥാകാരന്മാരുടെ ചാഞ്ചാലിതവിലോചനമായ പ്രതിഭാവിലാസങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജവും നീരുറവയും വാറ്റിയെടുത്ത് കക്കൂസിന്‍റെ ടാങ്കിലിട്ടു പുളിപ്പിച്ച് ആയിരത്തൊന്ന് ആവര്‍ത്തി സ്ഫുടം ചെയ്തെടുത്ത തിയറി ഉപയോഗിച്ച് എങ്ങനെ കഥയെഴുതാം എന്ന് ചര്‍ച്ച ചെയ്യുകയുമാണ് ഇവിടെ ചെയ്യുന്നത്.

ഇന്നത്തെ കഥകളില്‍ കോമഡിക്കാണ് മാര്‍ക്കറ്റ് കൂടുതല്‍. എന്നു വച്ചാല്‍ മനുഷ്യനു ചിരി വരണമെന്നു സാരം. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം മനുഷ്യന്‍റെ പറയാന്‍ കൊള്ളാത്ത ഭാഗങ്ങളേക്കുറിച്ചുള്ള ‘ശുഷ്ക്കാന്തി ’യെ ചൂഷണം ചെയ്യുക എന്നതാണ്. എത്രയും വൃത്തികേട്‌ എത്ര കൂതറയായി എഴുതാമോ അത്രയും കൂതറയായി എഴുതുക. അതിനേക്കുറിച്ചാണ് താഴെ പ്രതിപാദിക്കുന്നത്‌.

ഇതിന് പ്രത്യേകിച്ച് പ്രായമൊന്നുമില്ല, ‘ബാലകന്മാര്‍ക്കും’,‘കുമാരന്മാര്‍ക്കും’,‘യുവാക്കള്‍ക്കും’,‘വൃദ്ധന്മാര്‍ക്കും’ വരെ ഈ തിയറി ഉപയോഗിച്ചു കഥകള്‍ രചിക്കാം. എഴുത്തുകാര്‍ക്ക് അത്യാവശ്യം വേണ്ട ‘അന്തര്‍മുഖത്വം’ എന്നൊരു സാധനമില്ലേ??? അത് അത്യാവശ്യം സ്വന്തമായുണ്ടെങ്കില്‍ നല്ലത്. അന്തര്‍മുഖത്വം എന്നാല്‍ മനുഷ്യശരീരത്തിന്‍റെ (പ്രത്യേകിച്ച് സ്ത്രീകളുടെ) ‘അന്തര്‍ഭാഗങ്ങളേ’ക്കുറിച്ചുള്ള ആഭി’മുഖ്യ’ത്തിനെയാണ് അന്തര്‍മുഖത്വം അന്തര്‍മുഖത്വം എന്നു പറയുന്നത്. ഒരു നല്ല കഥ എഴുതുവാന്‍ ഇത് അത്യാവശ്യമാണെന്നാണ് ബ്ലോഗിലെ പുലിക്കഥാകാരന്മാരുടെ പക്ഷം. മറ്റൊന്നുള്ളത് താന്‍ ഒരു ‘സംഭവം’ ആണെന്ന് സ്വയം വിശ്വസിക്കുകയും ഇടക്കിടെ എല്ലാവരോടും പറയുകയും വേണം.

ഇതു കൂടാതെ പെണ്ണുങ്ങളുടെ ചുണ്ടുകള്‍, കണ്ണുകള്‍ മറ്റു പ്രസക്തഭാഗങ്ങള്‍ ഇവയുടെ പ്രവര്‍ത്തനത്തെയും, സാധ്യതകളെയും കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനവും കൂടി അഭികാമ്യം.

ഇനി വേണ്ടത് ‘ഒളിഞ്ഞു നോട്ടം‘ എന്ന കലയില്‍ നാം കൈവരിച്ചിട്ടുള്ള അനുഭവസമ്പത്തിന്‍റെ ആവിഷ്ക്കരണമാണ്. ഉള്ളിലെ കഥാതന്തു എന്നത് നമ്മുടെ അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ശിഥിലശൈലാവൃതമായ ദര്‍പ്പണിത വിസര്‍ജ്ജനം ആണല്ലോ... അതുകൊണ്ട്, കൈതക്കാടുകളില്‍ ഒളിച്ചിരുന്നും, മരത്തേല്‍ കേറിയും, തലകിഴുക്കനാമ്പാടു കിടന്നും, ജനല്‍‍പ്പാളികള്‍ക്കിടയിലൂടെ ഒറ്റക്കണ്ണിറുക്കിയും, കുളിമുറിയിലുമൊക്കെ ഒളിഞ്ഞു നോക്കിയിട്ടുള്ള സ്വാനുഭവങ്ങളുടെ വാടാമലരുകളെ ദിവസവും പച്ചവെള്ളം തളിച്ച് വാടാതെ സൂക്ഷിച്ചു വയ്ക്കണം.

ഇനി എഴുതിത്തുടങ്ങാം. സ്വന്തം കാമകലാപരിജ്ഞാനവര്‍ണ്ണന എത്രയധികം വിസ്തരിക്കാമൊ അത്രയധികം വിസ്തരിക്കുന്നത് വായനക്കാരെ ആസ്വാദനത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ നിര്‍ത്താന്‍ സഹായിക്കും. വായിക്കുന്നവന്‍റെ മുഖം കണ്ടാല്‍ മൂത്രത്തില്‍, ആവണക്കെണ്ണയും, ചെന്നിനായകവും സമൂലം കലക്കി കുടിക്കുന്നവന്‍റെ മുഖം പോലെ ചുളിഞ്ഞിരിക്കണം. വായനക്കാരന്‍ വായനയുടെ ഇടവേളകളില്‍ ഞെളിപിരിക്കൊള്ളണം. സ്ത്രീകള്‍ വായിച്ചാല്‍ ഇനി ഈ ജന്മം കല്യാണമേ വേണ്ടെന്നു വയ്ക്കണമെന്നു മാത്രമല്ല പുരുഷന്മാരെ കണ്ടാല്‍ ഛര്‍ദ്ദിക്കുകയും വേണം.

ഈ രീതിയില്‍ എഴുതി ശീലിച്ചാല്‍, ഊര്‍ദ്ധ്വന്‍ വലിക്കുന്ന അപ്പൂപ്പന്മാര്‍ പോലും യൌവ്വനതീക്ഷ്ണതയോടെ ചാടിയെണീറ്റ് ചെറ്റ പൊക്കാന്‍ പോകുന്ന തരത്തിലുള്ള രചനാവൈഭവം കാലക്രമേണ കൈവരുന്നതാണ്.

എല്ലാവരും ഇനി ഈ ശൈലി ഒന്നു പരീക്ഷിച്ചു നോക്കണമെന്ന് ഷാരടി അഹങ്കാരത്തോടെ അഭ്യര്‍ത്ഥിക്കുന്നു.